കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നിട്ടുകൂടി ആ സീനിയോരിറ്റി നോക്കാതെയാണ് ദീപ്തിയെ തഴഞ്ഞത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെട്ട പവര്‍ ഗ്രൂപ്പാണ് ഇതിനുപിന്നിലെന്ന ആക്ഷേപമാണ് ഉയരുന്നത്.
കൊച്ചി മേയര്‍ ലത്തീന്‍ സമുദായംഗമായിരിക്കണമെന്ന് നേരത്തെ സഭ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിരുന്നു. വി.കെ. മിനിമോളും ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം മേയര്‍ പദവി പങ്കുവയ്‌ക്കും. അതേസമയം വിജിലന്‍സ് കോടതിയിലുള്ള മിനിമോളുടെ അഴിമതിക്കേസ് യുഡിഎഫില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
പാലാരിവട്ടം പെരിങ്ങാട്ട് റെസിഡന്റ്‌സ് അസോസിയേഷനുമായി ബന്ധപ്പെട്ട മൂന്ന് ലക്ഷം രൂപയുടെ സാമ്ബത്തിക ക്രമക്കേട് ആരോപണമാണ് ചര്‍ച്ചയാകുന്നത്.
ഈ അഴിമതി ആരോപണം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സാധാരണ മേയര്‍ പ്രഖ്യാപനത്തിന് മുന്‍കൂട്ടി വാര്‍ത്താ സമ്മേളനം വിളിക്കും. എന്നാല്‍ ഇവിടെ പത്രക്കാരെ വിളിച്ച് ബൈറ്റ് നല്‍കുകയായിരുന്നു ഡിസിസി അധ്യക്ഷന്‍ ചെയ്തത്. ഇത്തരത്തില്‍ ഔദ്യോഗിക സ്വഭാവത്തോടെ പത്രസമ്മേളനം വിളിക്കാതെ അതിവേഗം മാധ്യമങ്ങളെ മേയര്‍ ആരെന്ന് അറിയിച്ചു. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടായിരുന്നു. മേയര്‍ പ്രഖ്യാപനത്തിന് എന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം മുന്‍കൂട്ടി വിളിച്ചാല്‍ ദീപ്തിയും കൂട്ടരും കാര്യങ്ങള്‍ മനസ്സിലാക്കുമായിരുന്നു. ഇതൊഴിവാക്കാനായിരുന്നു ഇത്തരമൊരു നടപടിയെന്നാണ് സൂചന. മാനദണ്ഡം ഭൂരിപക്ഷമെങ്കില്‍ അത് എല്ലായിടത്തും വേണമെന്ന് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് മാത്യു കുഴല്‍നാടന്‍ രംഗത്തു വന്നു. മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാതിരുന്നതിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. പാര്‍ട്ടിയിലിരിക്കുമ്ബോള്‍ തനിക്കുണ്ടായ അനുഭവമാണ് ദീപ്തിക്കുണ്ടായതെന്ന് സിമി റോസ്‌ബെല്‍ ജോണും പ്രതികരിച്ചു.
Tags
Kerala