ക്രൈസ്തവര്‍ക്കെതിരായ ആക്രമണം; നൈജീരിയയില്‍ ഐസിസ് കേന്ദ്രങ്ങള്‍ തകര്‍ത്ത് അമേരിക്ക

വാഷിംഗ്ടണ്‍: നൈജീരിയൻ ഐഎസ്‌ഐഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക. ശക്തമായ ആക്രമണം നടത്തിയതായി പ്രസിഡൻറ് ഡോണള്‍ഡ‍് ട്രംപ് അറിയിച്ചു.

നൈജീരിയയിലെ ക്രൈസ്തവരെ ആക്രമിക്കുന്ന സാഹചര്യത്തിലാണ് ഐഎസ്‌എസിനെതിരായ നടപടി. ഇസ്ലാമിക ഭീകരതയെ വളരാൻ തന്റെ ഭരണകാലത്ത് അനുവദിക്കില്ലെന്നും ട്രംപ് സമൂഹമാധ്യമക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഭീകര സംഘടനയ്‌ക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവവികാസം.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഭീകര കേന്ദ്രങ്ങള്‍ക്കുനേരെയാണ് ആക്രമണം നടത്തിയത്‌എന്നാല്‍ എത്രപേർ കൊല്ലപ്പെട്ടു എന്ന് വ്യക്തമല്ല. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂര കൊലപാതകങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണം എന്നാണ് ട്രംപ് വ്യക്തമാക്കിയത്. തന്റെ നിർദേശപ്രകാരം സൈന്യം നിരവധി ആക്രമണങ്ങള്‍ നടത്തിയതായും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. പെർഫെക്‌ട് സ്ട്രൈക്കുകള്‍ എന്നാണ് അദ്ദേഹം ആക്രമണങ്ങളെ വിശേഷിപ്പിച്ചത്.

"ഇന്ന് രാത്രി, കമാൻഡർ ഇൻ ചീഫ് എന്ന നിലയില്‍ തന്റെ നിർദ്ദേശപ്രകാരം, വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐസിസ് തീവ്രവാദികള്‍ക്കതിരെ അമേരിക്ക ശക്തവും മാരകവുമായ ആക്രമണം നടത്തി. അവർ കാലങ്ങളായി നിരപരാധികളായ ക്രിസ്ത്യാനികളെ ലക്ഷ്യം വയ്‌ക്കുകയും ക്രൂരമായി കൊല്ലുകയും ചെയ്തു. നമ്മുടെ സൈന്യത്തെ ദൈവം അനുഗ്രഹിക്കട്ടെ, മരിച്ച തീവ്രവാദികള്‍ ഉള്‍പ്പെടെ എല്ലാവർക്കും ക്രിസ്തുമസ് ആശംസകള്‍'. ട്രംപ് പറഞ്ഞു.

തന്റെ നേതൃത്വത്തില്‍ രാജ്യം തീവ്രവാദത്തെ വളരാൻ അനുവദിക്കില്ലെന്നും അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു. യു.എസ് സൈന്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് നൈജീരിയയിലെ ആക്രമണമെന്നാണ് ട്രംപ് അവകാശപ്പെട്ടത്.

അതേസമയം നൈജീരിയൻ ഭരണകൂടത്തിന്റെ അഭ്യർഥനയെ തുടർന്നാണ് ആക്രമണമെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. “നൈജീരിയൻ അധികാരികളുടെ അഭ്യർത്ഥനപ്രകാരം… നിരവധി ഐസിസ് ഭീകരരെ വധിച്ചതായി” യുഎസ് ആഫ്രിക്ക കമാൻഡ് എക്സ് പോസ്റ്റില്‍ പറഞ്ഞു. പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്സെത്ത് നൈജീരിയയില്‍ നടപടിയെടുത്ത തന്റെ വകുപ്പിന്റെ സന്നദ്ധതയെ പ്രശംസിച്ച്‌ എക്‌സില്‍ പേസ്റ്റ് ചെയ്തു. നൈജീരിയൻ ഗവണ്‍മെന്റിന്റെ പിന്തുണയ്‌ക്കും സഹകരണത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.

അടുത്തിടെ നൈജീരിയയില്‍ ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്ക് നേരെ ഭീകരവാദികള്‍ ആക്രമണം നടത്തുകയും നിരവധി ആളുകളെ തട്ടിക്കൊണ്ടുപോവുകയുമൊക്കെ ചെയ്തിരുന്നു. വർഷങ്ങളായി ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ ഭീകരവാദ സംഘടനകളില്‍ നിന്ന് നൈജീരിയ നിരവധി ഭീഷണികള്‍ നേരിടുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ തുടർന്ന് നൈജീരിയയ്‌ക്കെതിരെ യു.എസ് വിസ നിയന്ത്രണങ്ങളുള്‍പ്പെടെ ഏർപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അക്രമങ്ങളെ തുടർന്ന് നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ (Country of Particular Concern) ആയി യു.എസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് സൈനികമായി യു.എസ് ഇടപെട്ടിരിക്കുന്നത്.
Previous Post Next Post