ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യം 850 അപകടകരമായ കാമികാസെ (ആത്മഹത്യ) ഡ്രോണുകള്‍ വാങ്ങാൻ പോകുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെ വിരണ്ടുപോയ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 30ഓളം ആന്‍റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു.
എവിടെയെല്ലാമാണ് പാകിസ്ഥാന്‍ ഡ്രോണുകളെ തകര്‍ക്കുന്ന സംവിധാനം സ്ഥാപിച്ചത്?
റാവലക്കോട്ട്, കോട് ലി, ഭിംബര്‍ സെക്ടറുകളിലാണ് പാകിസ്ഥാന്‍ ഈ ആന്‍റി ഡ്രോണ്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യാ-പാക് അതിര്‍ത്തി നിയന്ത്രണ രേഖയിലുള്ളതാണ് ഈ പ്രദേശങ്ങള്‍. ഏത് നിമിഷവും ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് നടക്കുമെന്ന ഭയമാണ് പാകിസ്ഥാനെ ഡ്രോണുകളെ തകര്‍ക്കാനുള്ള സംവിധാനം തിരക്കിട്ട് സ്ഥാപിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്. മുറീ പ്രദേശത്തുള്ള 12ാം ഇന്‍ഫാന്‍റ്രി ഡിവിഷനും കോട് ലി-ഭീംബര്‍ മേഖലയിലെ സേനാവിഭാഗത്തിന്റെ മേല്‍നോട്ടമുള്ള 23ാം ഇന്‍ഫാന്‍റ്രി ഡിവിഷനുമാണ് ഈ ആന്‍റി ഡ്രോണ്‍ സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്.
പാകിസ്ഥാന്‍ സ്ഥാപിച്ചത് സ്പൈഡറും സുഫ്രയും അന്‍സയും
സ്പൈഡര്‍ എന്ന ആളില്ലാ ആകാശ വാഹനങ്ങളെ (യുഎവി) തകര്‍ക്കുന്ന ആന്‍റി ഡ്രോണാണ് പാകിസ്ഥാന്‍ സ്ഥാപിച്ചതില്‍ ഒരെണ്മം. പത്ത് കിലോമീറ്റര്‍ അകലെ വരെയുള്ള ഡ്രോണുകളെ ക്ഷണനേരത്തില്‍ നശിപ്പിക്കാന്‍ സ്പൈഡറിന് സാധിക്കും. സുഫ്ര എന്ന ജാമിംഗ് ഗണ്‍ ആണ് മറ്റൊന്ന്. ഇത് ഒന്നരകിലോമീറ്റര് വരെ അകലെയുള്ള കാമികാസെ ഡ്രോണുകളെ വരെ വെടിവെച്ചിടാന്‍ ഉപയോഗിക്കും. ഡ്രോണുകളിലെ ജിപിഎസും മറ്റും നിര്‍വ്വീര്യമാക്കാന്‍ (ജാം ചെയ്യാന്‍ ) ഈ സുഫ്ര തോക്കിന് സാധിക്കും. വിമാനങ്ങളെ വരെ വെടിവെച്ചിടാന്‍ കഴിയുന്ന റഡാറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒയര്‍ലികോണ്‍ ജിഡിഎഫ് 35 എംഎം ഡബിള്‍ ബാരല്‍ ആന്‍റി എയര്‍ക്രാഫ്റ്റ് ഗണ്ണുകളും വിന്യസിച്ചിട്ടുണ്ട്. താഴ്ന്നു പറക്കുന്ന മിസൈലുകളെ വരെ നശിപ്പിക്കാന്‍ ശേഷിയുള്ള അന്‍സ മാര്‍ക് 2, അന്‍സ് മാര്‍ക് 3 എന്നീ ആളുകള്‍ക്ക് വഹിച്ചുകൊണ്ട് നടക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമാണിത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നില്‍ ഇന്ത്യയുടെ ഡ്രോണുകള്‍ പാകിസ്ഥാനില്‍ വന്‍നാശം വിതച്ചതിന്റെ ഭീതിയിലാണ് അടിയന്തരമായി ഡ്രോണുകളെ തകര്ക്കാനുള്ള ഈ രണ്ട് ആയുധങ്ങള്‍ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്.
2000 കോടിക്ക് 850 ആത്മഹത്യ ഡ്രോണുകള്‍ ഇന്ത്യ വാങ്ങുന്നു
ഏകദേശം 2000 കോടി രൂപയുടെ കാമികാസെ ഡ്രോണുകളാണ് ഇപ്പോള്‍ ഇന്ത്യ വാങ്ങാന്‍ പോകുന്നത്. കരസേന മാത്രല്ല, ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും പ്രത്യേക സേനകളും ഈ ഡ്രോണുകള്‍ ഉപയോഗിക്കും. ഇന്ത്യൻ സൈന്യം തങ്ങളുടെ ഫയർ പവർ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് 850 കാമികാസെ ഡ്രോണുകള്‍ സ്വന്തമാക്കുന്നത്. കാമികാസെ ഡ്രോണുകളെ ലോയിറ്ററിംഗ് യുദ്ധോപകരണങ്ങള്‍ എന്നും വിളിക്കും. ദീർഘനേരം വായുവില്‍ പറക്കുന്ന ഡ്രോണുകളാണിവ. നശിപ്പിക്കേണ്ട ലക്ഷ്യസ്ഥാനം കിട്ടിക്കഴിഞ്ഞാല്‍ ഉടന്‍ അവിടേക്ക് പറന്ന് വീണ് നാശം വിതയ്‌ക്കും. ഈ മാസം ഒടുവിലോ ജനവരിയിലോ നടക്കുന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സില്‍ (DAC) യോഗത്തില്‍ മിക്കവാറും ഈ നിർദ്ദേശം പാസാക്കപ്പെടും. ഒരു ഫാസ്റ്റ് ട്രാക്ക് പ്രക്രിയയില്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യന്‍ ഡ്രോണ്‍ നിര്‍മ്മാതാക്കളില്‍ നിന്നായിരിക്കും ഈ കമികാസെ ഡ്രോണുകള്‍ വാങ്ങുക. ഇന്ത്യയുടെ കാലഭൈരവ പോലുള്ള ഡ്രോണുകള്‍ 3000 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള മീഡിയം-ആള്‍ട്ടിറ്റ്യൂഡ് ലോംഗ് എന്‍ഡ്യുറന്‍സ് വിഭാഗത്തില്‍പ്പെട്ടവയാണ്. 30 മണിക്കൂര്‍ വരെ ഒറ്റയടിക്ക് പറക്കാന്‍ കഴിയും. ഇവ കൂടുതല്‍ അപകടകാരികളാണ്.
ഒന്നാം ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ച ഡ്രോണുകള്‍
കാമികാസെ ഡ്രോണുകള്‍ക്ക് പുറമെ ഇന്ത്യ ഒന്നാം ഓപ്പറേഷന്‍ സിന്ദൂറില്‍ ഹാരൊപ് ഡ്രോണുകള്‍, നാഗാസ്ത്ര 1 ഡ്രോണുകള്‍ എന്നിവയും ഉപയോഗിച്ചിരുന്നു. റഡാർ സംവിധാനങ്ങളെ ആക്രമിക്കുന്നതിനാണ് ഇസ്രയേലില്‍ നിന്നും സംഭരിച്ച ഹാർപി(ഹാരൊപ്) ഡ്രോണുകള്‍ പാകിസ്ഥാനില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ വന്‍നാശം വിതച്ചിരുന്നു. ‘ശത്രു വ്യോമ പ്രതിരോധത്തെ തകര്‍ക്കാന്‍ പ്രത്യേക കഴിവ് ഹാരൊപ് ഡ്രോണുകള്‍ക്ക് ഉണ്ട്. ഉയർന്ന സ്‌ഫോടനാത്മകമായ ഒരു വാർഹെഡ് ഇതിലുണ്ട്. ഒപ്പം ലക്ഷ്യങ്ങളെ സ്വയം കണ്ടെത്താന്‍ സഹായിക്കുന്ന ഒരു പ്രത്യേക റഡാറും ഇതില്‍ ഉണ്ട്.ദൃഷ്ടി10, തപസ് എന്നീ ആളില്ലാ ഡ്രോണുകള്‍ ഇന്ത്യാ പാക് അതിര്‍ത്തികളില്‍ രഹസ്യവിവരശേഖരണത്തിന് ഉപയോഗിച്ചിരുന്നു. നാഗാസ്ത്ര 1 എന്ന കമികാസെ വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഭീകരവാദകേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. ഒരു കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുള്ള നാഗാസ്ത്രയ്‌ക്ക് 30 കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ സാധിക്കും. ലക്ഷ്യസ്ഥാനത്ത് രണ്ട് മീറ്ററിനുള്ളില്‍ കൃത്യം നിര്‍വ്വഹിക്കുമെന്നതിനാല്‍ അനാവശ്യ നാശം ഉണ്ടാക്കില്ല. ജിപിഎസുകള്‍ ഘടിപ്പിച്ച ഡ്രോണുകളായതിനാല്‍ നാഗാസ്ത്ര 1ന് കൃത്യത കൂടും. ഇന്ത്യ 2024ല്‍ യുഎസില്‍ നിന്നും വാങ്ങിയ ആയിരം മുതല്‍ രണ്ടായിരം കിലോമീററര്‍ വരെ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള, ശത്രുവിന്റെ ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി കണ്ടെത്തി നശിപ്പിക്കാന്‍ ശേഷിയുള്ള എംക്യ 9ബിയും ഫലപ്രദമായിരുന്നു. ഇസ്രയേല്‍ ടെക്നോളജിയില്‍ ബെംഗളൂരുവിലെ ആല്‍ഫ കമ്ബനി നിര്‍മ്മിച്ച സ്കൈ സ്ട്രൈക്കര്‍ എന്ന കാമികാസെ ഡ്രോണുകളും പാകിസ്ഥാനിലെ ഭീകരവാദപരിശീലന ക്യാമ്ബുകളില്‍ നാശം വിതച്ചിരുന്നു. ഇസ്രയേല്‍ സഹകരണത്തോടെ നിര്‍മ്മിച്ച ഹെറോണ്‍ ഡ്രോണുകളും പാകിസ്ഥാനെ മാരകമായി മുറിവേല്‍പിച്ചിരുന്നു.
Tags
India